യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കുത്തിക്കൊലപ്പെടുത്തിയതെന്ന് ഭർത്താവിൻ്റെ കുറ്റസമ്മതം

കൊച്ചിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. താനാണു കൊലയാളിയെന്നു ഭർത്താവു സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭർത്താവ് മറ്റൂർ വരയിലാൻ വീട്ടിൽ ഷൈജു(49) കുറ്റം സമ്മതിച്ചത്. പ്രതി ഭാര്യയെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു എന്നാണ് സമ്മതിച്ചിരിക്കുന്നത്. സ്ഥലത്ത് ഫൊറൻസിക്, വിരലടയാള വിധഗ്ധരെ എത്തിച്ചു നടത്തിയ പരിശോധനയിൽ ഷൈജുവാണ് പ്രതിയെന്നു തിരിച്ചറിയുകയായിരുന്നു.

 

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ(36) മറ്റൂർ ചെമ്പിശേരി റോഡിലുള്ള ഭർതൃവീട്ടിൽ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്നു ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നത്തിയ അന്വേഷണത്തിലാണ് സംശയം ഷൈജുവിലേയ്ക്ക് എത്തിയത്. കുടുംബ പ്രശ്നങ്ങൾ മൂലമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

അയൽ വീട്ടിലെ സ്ത്രീയാണ് സുനിതയെ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതു കണ്ടത്. സുനിത മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മക്കൾ സ്കൂളിലുമായിരുന്നു. സുനിത ഗോവണിപ്പടിയിൽനിന്നു വീണതാണെന്ന വാദമാണ് ഭർത്താവ് ഷൈജു ഉയർത്തിയത്. നെഞ്ചിലെ മുറിവ് ഉൾപ്പെടെ കാണിച്ച് ഗോവണിയിൽനിന്നു വീണതാകാം എന്ന് അവകാശപ്പെട്ടെങ്കിലും പൊലീസിനു തോന്നിയ സംശയം പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു. മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെ പിടിച്ചു നിൽക്കാനാകാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!