ഹെലികോപ്ടർ അപകടം: അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ. അപകടസ്ഥലത്ത് നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും അടക്കം എട്ടുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.

റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു. റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്.

 

 

പ്രസിഡന്‍റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ മുഖ്ബറിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ച കാര്യം സ്ഥിരീകരിച്ചു. നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റാണ് 68കാരനായ മുഖ്ബർ.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.

 

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.

 

അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ൈഫ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.

 

Share