ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍ നഗ്നമായനിലയില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിയായ 32-കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയും, ചെവിക്കു പിന്നിലും മായി മുറിവേറ്റിട്ടുണ്ട്.

ഡിസംബർ 29 മുതൽ യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.

 

 

യുവതിയെ കാണാനില്ലെന്നു കുടുംബം കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലം ബീച്ചില്‍ ഉമയെത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പോലീസും ഡോഗ്‌സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും ഉള്‍വസ്ത്രവും കണ്ടെത്തി.

 

 

കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം.

ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!