പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ലീഗ് പഞ്ചായത്ത് മെംബറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ ലീഗ് പഞ്ചായത്ത് മെംബറുടെ സ്വത്തും കണ്ടുകെട്ടി. എടരിക്കോട് അഞ്ചാം വാര്‍ഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആര്‍സ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും കോട്ടയ്ക്കല്‍ പോലിസുമെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

റവന്യു അധികൃതര്‍ക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് തഹസില്‍ദാര്‍ പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അഷ്‌റഫ് പറഞ്ഞു. നടപടികള്‍ക്കായെത്തിയപ്പോള്‍ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അഷ്‌റഫ് പറഞ്ഞു. യഥാര്‍ഥ ആളുടെ ഫോട്ടോയും അഡ്രസും ഉള്‍പ്പെടെ പോലിസില്‍ വിവരങ്ങളുണ്ടായിട്ടും റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അഷ്‌റഫ് പറഞ്ഞു.

പോലിസ് നല്‍കിയ രേഖ പ്രകാരമാണ് നടപടി. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ സാധാരണയുള്ള ജപ്തി നടപടിക്രമങ്ങള്‍ പ്രകാരമല്ല സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കി ആക്ഷേപവും പരാതിയും അറിയിക്കാന്‍ സമയം നല്‍കിയാണ് സാധാരണ ജപ്തി ചെയ്യുന്നത്. എന്നാല്‍, ഇത് നോട്ടിസ് നല്‍കാതെയായിരുന്നു നടപടികല്‍. ഇതുമൂലം നടപടിക്ക് വിധേയരായവര്‍ക്ക് അവരുടെ ഭാഗം അറിയിക്കാന്‍ സമയം ലഭിച്ചില്ലെന്നാണ് പരാതി. തിരൂരങ്ങാടിയില്‍ സ്വത്ത് കണ്ടുകെട്ടിയ ചെമ്മാട് സികെ നഗര്‍ സ്വദേശി മറ്റൊരു സംഘടനാ പ്രവര്‍ത്തകനാണെന്നും നാട്ടുകാര്‍ പറയുന്നു.

 

ജപ്തി നടപടികള്‍ ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാവും

സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാവും. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സപ്തംബറില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്. പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന, ജില്ലാ നേതാക്കളായിരുന്നവരുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂര്‍ത്തിയാക്കാനാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപോര്‍ട്ടായി ഹൈക്കോടതിയില്‍ നല്‍കും. മുന്‍കൂര്‍ നോട്ടിസില്ലാതെയാണ് അതിവേഗ ജപ്തി നടപടികള്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരില്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ സ്ഥലവും ജപ്തി ചെയ്തു.

ആലുവയില്‍ 68 സെന്റില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വാലി ട്രസ്റ്റ് കാംപസിനും ജപ്തി ചെയ്തു. പാലക്കാട് 16ഉം വയനാട്ടില്‍ 14ഉം ഇടത്ത് ജപ്തി നടന്നു. ഇടുക്കിയില്‍ ആറും പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയില്‍ രണ്ടും നേതാക്കളുടെ സ്വത്ത് വകകള്‍ ജപ്തിയായി. കോഴിക്കോട് 16 പേര്‍ക്ക് നോട്ടിസ് നല്‍കി. വയനാട്ടില്‍ 14 പേരുടെയും കണ്ണൂരില്‍ 7 പേരുടെയും കാസര്‍കോട് 5 പേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. വന്യൂ റിക്കവറി നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് നടപടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ലീഗ് പഞ്ചായത്ത് മെംബറുടെ സ്വത്തും കണ്ടുകെട്ടി

Comments are closed.

error: Content is protected !!