എടിഎമ്മിൽ പണം നിറക്കാനെത്തിയ വാനിലെ ഗാർഡിനെ വെടിവച്ചു കൊന്നു; 8 ലക്ഷം രൂപ കവർന്നു

എടിഎമ്മിലേക്ക് പണവുമായി പോയ വാനിലെ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് വാനിലുണ്ടായിരുന്ന എട്ടു ലക്ഷം രൂപ കവർന്നു. ഡൽഹിയിലെ ജഗത്പുർ മേൽപാലത്തിനു സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വാനിൽ കാവൽ ജോലിയിലുണ്ടായിരുന്ന ജയ് സിങ് എന്ന അൻപത്തഞ്ചുകാരനാണ് മരിച്ചത്. വെടിയേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി വാൻ നിർത്തിയിട്ട സമയത്തായിരുന്നു ആക്രമണം. വാനിന്റെ പിന്നിലൂടെയെത്തിയ അക്രമി ജയ് സിങ്ങിനു നേരെ വെടിയുതിർക്കുകയായിരുന്നു.

‘‘വൈകിട്ട് 4.50ന് എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി വാൻ നിർത്തിയ സമയത്തായിരുന്നു ആക്രമണം. പിന്നിലൂടെ എത്തിയ അക്രമി കാവൽക്കാരനുനേരെ വെടിയുതിർത്ത ശേഷം പണവും മോഷ്ടിച്ച് കടന്നുകളഞ്ഞു’’ – ഡപ്യൂട്ടി കമ്മിഷണർ സാഗർ സിങ് കൽസി വിശദീകരിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനാണ് ശ്രമം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!