ഹെലികോപ്റ്ററുകൾ സജ്ജം; ഭൂമി ഇടിഞ്ഞുതാഴുന്ന പ്രദേശങ്ങളിലെ 600 കുടുംബങ്ങളെ മാറ്റാൻ സർക്കാർ

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ തുടർന്നു ക്ഷേത്രവും നിരവധി വീടുകളും തകർന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ രക്ഷാപ്രവർത്തനം തുടരുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ശനിയാഴ്ച സ്ഥലം സന്ദർശിക്കും. ജോഷിമഠിൽനിന്നു അറുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

‘‘ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. ജോഷിമഠിലെ വീടുകളിൽ താമസിക്കുന്ന അറുനൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടിയന്തരവും ദീർഘകാലത്തേക്കുമുള്ള കർമപദ്ധതികൾ ഉടൻ തയാറാക്കും.’’– മുഖ്യമന്ത്രി പറഞ്ഞു. വീട് ഒഴിയേണ്ടി വരുന്നവർക്ക് അടുത്ത 6 മാസത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രതിമാസം 4,000 രൂപ വാടക നൽകുമെന്ന് സർക്കാർ അറിയിച്ചു.

സ്ഥലത്തു ചികിത്സാ സൗകര്യങ്ങളും അടിയന്തരഘട്ടത്തിൽ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നു മുഖ്യമന്ത്രി നിർദേശം നൽകി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ സജ്ജമാക്കി. അപകടമേഖലകൾ, അഴുക്കുചാലുകൾ, ഡ്രെയിനേജ് എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.

 

 

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ സംബന്ധിച്ച് ദ്രുതഗതിയിലുള്ള പഠനം നടത്താൻ കേന്ദ്രം വിദഗ്ധ സമിതിക്ക് രൂപം നൽകി. ജനവാസ കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, ഹൈവേകൾ, അടിസ്ഥാന സൗകര്യങ്ങൾ, നദീതട സംവിധാനങ്ങൾ എന്നിവയിലെ ഭൂമിയിൽ വിള്ളൽ വീഴുന്നതിന്റെ പ്രത്യാഘാതങ്ങൾ സമിതി പഠിക്കും.

ഡിസംബർ 24 മുതലാണ് ജോഷിമഠിലെ പല പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളൽ പ്രകടമായത്. നിരവധി വീടുകളിൽ വലിയ വിള്ളലുകൾ ഉണ്ടായി. ജനുവരി ആദ്യമായപ്പോഴേക്കും വീടുകൾ തകർന്നുവീഴാൻ തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് സ്ഥലത്തെ ക്ഷേത്രം തകർന്നു വീണത് ആശങ്ക വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവും നിരന്തരമായ നിർമാണ പ്രവർത്തനങ്ങളുമാണ് ഇതിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) അശാസ്ത്രീയ നിർമാണമാണ് തങ്ങളെ തെരുവിലേക്ക് തള്ളിയിട്ടതെന്നും ചിലർ ആരോപിക്കുന്നു.

എൻടിപിസിയുടെ ഹൈഡൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും നാട്ടുകാരുടെ ആവശ്യപ്രകാരം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്. ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രധാന ഹിന്ദു, സിഖ് മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള പ്രധാന സൈനിക താവളങ്ങളിലൊന്നും ഇവിടെയുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ഓലി റോപ്‌വേയ്ക്ക് താഴെ വലിയ വിള്ളൽ ഉണ്ടായതിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. ജലസംഭരണി പൊട്ടിത്തെറിച്ച മാർവാരി പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നാണു റിപ്പോർട്ട്. ഇവിടെ ശക്തമായ രീതിയിൽ വെള്ളം തുടർച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!