ബലാത്സംഗം ചെയ്ത യുവാവിൻ്റെ അമ്മയെ വെടിവച്ച് വീഴ്ത്തി; പതിനാറുകാരി അറസ്റ്റിൽ

അൻപതുകാരിയെ വെടിവച്ചു വീഴ്ത്തിയ കേസിൽ പതിനാറു വയസ്സുള്ള പെൺകുട്ടി അറസ്റ്റിൽ. ഡൽഹിയിലെ ഭജൻപുര പ്രദേശത്ത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 2021ൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെയാണ് പെൺകുട്ടി വെടിവച്ചതെന്നാണ് നിഗമനം. ഇരയായ ഖുർഷീദയെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവളുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരം പെൺകുട്ടി ഖുർഷിദയുടെ പലചരക്ക് കടയിൽ കയറി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തതാണ് സംഭവം.

പോക്സോ നിയമപ്രകാരം ഇരുപത്തിയഞ്ചുകാരനായ യുവാവ് ഇപ്പോൾ ജയിലിലാണ്. വെടിവയ്പ്പിൽ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു മാറ്റി.

വെടിയേറ്റ സ്ത്രീ അവർ താമസിച്ചിരുന്ന വീടിനോടു ചേർന്നു കട നടത്തിവരികയായിരുന്നു. പെൺകുട്ടി കടയിലേക്ക് കയറിച്ചെന്ന് ഇവരെ വെടിവച്ച ശേഷം ഇറങ്ങി ഓടിയെന്നാണ് വിവരം. വെടിയേറ്റ സ്ത്രീയും അവരുടെ കുടുംബവും പെൺകുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും തോക്ക് വീണ്ടെടുക്കുകയും ചെയ്തു.

പീഡനക്കേസിൽ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടിച്ചിട്ടും അയാളുടെ അമ്മയെ എന്തിനാണ് കൊല്ലാൻ ശ്രമിച്ചതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നെന്ന് പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share