ഒളിവ് ജീവിതത്തിനൊടുവിൽ അർജുൻ ആയങ്കി പിടിയിൽ

കണ്ണൂർ: നാടകീയമായ ഒളിവ് ജീവിതത്തിനൊടുവിൽ അർജുൻ ആയങ്കിയെ പെലീസ് പിടികൂടിയത് ഏറെ പരിശ്രമത്തിനൊടുവിൽ. കണ്ണൂരിൽ കസ്റ്റഡിയിലുള്ള ആയങ്കിയെ കോതമം​ഗലം പൊലീസെത്തി കസ്റ്റഡിയിൽ വാങ്ങും.

കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ പരാതിയിൽ ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ചതിനും കലാപശ്രമത്തിനും സൈബർ പൊലീസ് അഞ്ചോളം വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇതിൽ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുന്നു.

ആ​ഗസ്റ്റ് അഞ്ചിനാണ് അർജുൻ ആയങ്കി എറണാകുളത്തുനിന്ന് കണ്ണൂരിലെത്തുന്നത്. കണ്ണൂരിലെ അഴീക്കോട് എത്തിയത് മുതൽ ഇയാളുടെ സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം നിരീക്ഷണത്തിലായിരുന്നു. അഴീക്കോട് നിന്ന് തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇയാൾ കടന്നത്. മട്ടന്നൂരിൽ ഒരു സുഹൃത്തിനെ കാണാൻ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ ഈ സുഹൃത്തിനെ കരുതൽ തടങ്കലിലെടുക്കുകയും പിന്നീട് കോതമംഗലം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ആറാം തീയതി രാത്രി തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി സമയം ചെലവഴിച്ച ആയങ്കി, തളിപ്പറമ്പിലെ ഒരു ബാറിലും ഒളിവിൽ കഴിഞ്ഞതായാണ് വിവരം. വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുമ്പോഴും സമൂഹമാധ്യമങ്ങൾ വഴി പൊലീസിനെ പരിഹസിക്കാനും വെല്ലുവിളിക്കാനും അർജുൻ ആയങ്കി ശ്രമിച്ചിരുന്നു. ഈ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പൊലീസ് ഇയാളെ വലയിലാക്കിയത്.

നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലുള്ള അർജുൻ ആയങ്കിയെ സൈബർ പൊലീസിന് കൈമാറിയ ശേഷമായിരിക്കും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുക. കേസിൽ കോടതി റിമാൻഡ് ചെയ്യാനാണ് സാധ്യത. കോതമംഗലത്തും ജാമ്യമില്ലാ വകുപ്പുകളും ഐ.ടി ആക്ടും പ്രകാരം കേസുകൾ നിലവിലുണ്ട്.

Share