കെഎസ്ആര്‍ടിസി സൗജന്യയാത്ര; എല്ലാബസിലുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് എം.വി.ഗോവിന്ദന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര ആളെപ്പറ്റിക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷം സഹകരിക്കില്ലെന്നും എല്ലാബസിലും സൗജന്യ യാത്ര ഉണ്ടാകുമെന്ന് പറഞ്ഞ് ആളെ പറ്റിച്ചെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പദ്ധതി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌‌

വിനാശകാലേ വിപരീതബുദ്ധിയെന്നായിരുന്നു സിപിഎം വിമര്‍ശനങ്ങളോട് ഗതാഗതമന്ത്രി സി.പി.ജോണിന്‍റെ പ്രതികരണം. വരും നാളുകളില്‍ സിപിഎം തെറ്റുതിരുത്തുമായിരിക്കും. പ്രതിപക്ഷ എംഎല്‍എമാരോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.

അതേസമയം, യുഡിഎഫ് സര്‍ക്കാറിന്‍റെ പ്രകടന പത്രികകളിലെ വലിയ വാഗ്ദാനങ്ങളിലൊന്നാണ് നടപ്പാക്കപ്പെടുന്നത്. പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയുടെ ഫ്ലാഗ് ഓഫ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും. മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ ഉദ്ഘാടനം 9 മണിക്കായിരിക്കും. ഉദ്ഘാടനത്തിനുശേഷം മാത്രമായിരിക്കും സൗജന്യയാത്ര.

പദ്ധതിയുടെ ഒന്നാംഘട്ടം ഓര്‍ഡിനറി ബസുകളിലാണ്. ഓര്‍ഡിനറി ബസുകളില്‍ തന്നെ ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര ലഭിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഗ്രാമവണ്ടി എന്നിവയിലാണ് ആനുകൂല്യം. സൗജന്യം ലഭിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സ്റ്റിക്കര്‍ പതിക്കും.

സ്ത്രീകള്‍ക്കും ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ക്കുമാണ് സൗജന്യയാത്ര. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഇതിനായി നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ക്കും സൗജന്യമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡും വേണ്ട. പദ്ധതിക്ക് ദൂരപരിധി ഇല്ല.

…..

Share
error: Content is protected !!