ലഗേജുകള്‍ ചിതറിത്തെറിച്ചു, തല തമ്മില്‍ കൂട്ടിയിടിച്ചു; ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം
ആകാശച്ചുഴിയില്‍പ്പെട്ട് കുലുങ്ങിവിറച്ച് എയര്‍ ഇന്ത്യ വിമാനം. യാത്രക്കാര്‍ക്കും കാബിന് ക്രൂ അംഗങ്ങള്‍ക്കും പരുക്ക്
ആകാശച്ചുഴിയില്‍പ്പെട്ട് കുലുങ്ങിവിറച്ച് എയര്‍ ഇന്ത്യ വിമാനം. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന AI379 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.സംഭവത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 137യാത്രക്കാരും എട്ട് കാബിന്‍ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരില്‍ മൂന്ന് നവജാതശിശുക്കളും ഉള്‍പ്പെടുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും പരുക്കേറ്റ എട്ട് യാത്രക്കാരേയും നാല് ജീവനക്കാരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായി അധികൃതര്‍ പറയുന്നു.
ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തിനുള്ളില്‍ നിന്നുള്ള 30സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുന്ന എയര്‍ ഹോസ്റ്റസിന്റെ ശബ്ദത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ആരും സീറ്റില്‍ നിന്നും എഴുന്നേല്‍ക്കരുതെന്നും ഇവര്‍ പറയുന്നത് കേള്‍ക്കാം. സീറ്റിനു പുറത്തേക്ക് ലഗേജുകള്‍ ഉള്‍പ്പെടെ വീണുകിടക്കുന്നതും ഓവർഹെഡ് ബിന്നുകളുടെ ഫ്ലാപ്പുകൾ തകർന്ന് കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനം കുലുങ്ങിവിറച്ചതോടെ ഭയന്നുവിറച്ച യാത്രക്കാർ കൈകോർത്തുപിടിച്ചും ആശ്വസിപ്പിച്ചും പ്രാർത്ഥിക്കുന്ന കാഴ്ചകളും വിഡിയോയില്‍ കാണാം. ജീവിതത്തിലെ ഏറ്റവും ഭയാനകമായ രണ്ട് മണിക്കൂറുകളായിരുന്നു ഇതെന്ന് വിഡിയോ പകര്‍ത്തിയ യാത്രക്കാരി മിന്ചെന് എക്സില്‍ കുറിച്ചു. ആളുകള്‍ തെറിച്ചുവീഴുന്നതും തല പരസ്പരം ഇടിച്ച് പരുക്കേല്‍ക്കുന്നതും താന്‍ കണ്ടതായി മിന്ചെന് പറയുന്നു. ജീവനോടെ തിരിച്ചുവരാന്‍ പറ്റുമെന്ന് കരുതിയില്ലെന്നും ഇവര്‍ എക്സില്‍ കുറിച്ചു.
തലയിലുള്‍പ്പെടെ ശക്തമായി അടിയേല്‍ക്കുന്നതായി തോന്നിയെന്നും പലരുടേയും മുഖത്തുനിന്നും രക്തമൊലിക്കുന്നത് കണ്ടെന്നും ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരി വിവിയാന പറയുന്നു. തന്റെ സഹോദരിക്കും അമ്മയ്ക്കും സാരമായി പരുക്കേറ്റതായും വിവിയാന കൂട്ടിച്ചേര്‍ക്കുന്നു. സംഭവത്തിൽ കൂടുതല്‍ പ്രതികരിക്കാന്‍ തയാറാകാതിരുന്ന എയര്‍ ഇന്ത്യ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.


