ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം; മാതാവ് കസ്റ്റഡിയിൽ

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 27ന് അർധരാത്രി യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി എത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രസവ കേസുകൾ എടുക്കാറില്ലെന്ന് ജീവനക്കാർ മറുപടി നൽകി. ജില്ലാ ആശുപത്രിയിൽ പോകാനും നിർദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. അൽപം കഴിഞ്ഞ് യുവതി ആംബുലൻസിൽ പോകുകയും ചെയ്തു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ മൃതദേഹം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ സിസിടിവി തകരാറിലായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല.

യുവതി ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ രക്തസ്രാവത്തിന് ചികിത്സ തേടിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രസവിച്ച വിവരം പറഞ്ഞില്ല. മരുന്ന് നൽകി വിട്ടു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സ്‌കാനിങ് പരിശോധനയിൽ പ്രസവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ജില്ലാ ആശുപത്രിയിലെ പ്രസവ വിഭാഗത്തിൽ വിദഗ്ധ പരിശോധനക്ക് വിധേയയാക്കും.

Share