ഹജ്ജ് കഴിഞ്ഞതോടെ മദീനയിലെ ചരിത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്
മദീന: പ്രവാചക നഗരിയായ മദീനയിലെ ചരിത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചു. പ്രവാചകെൻറ ജീവിതവുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഒറ്റയ്ക്കും സംഘങ്ങളായുമാണ് മദീനയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ഇസ്ലാമിെൻറ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും (പൈതൃകത്തെക്കുറിച്ചും) അടയാളങ്ങളെക്കുറിച്ചും പഠിക്കാനുള്ള സവിശേഷമായ ഇടമെന്ന നിലയിൽ മദീനയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് ഈ സന്ദർശക പ്രവാഹം. ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഖുബാ മസ്ജിദ്, ഖിബ്ലതൈൻ മസ്ജിദ്, ഉഹ്ദ് പർവത പ്രദേശം, അതിെൻറ പരിസരങ്ങൾ, ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറ തുടങ്ങിയ നിരവധി ചരിത്ര ലാൻഡ്മാർക്കുകളാണ് തീർഥാടകർ പ്രധാനമായും സന്ദർശിക്കുന്നത്.
സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ പശ്ചാത്തലത്തിൽ, വിവിധ സർക്കാർ വകുപ്പുകൾ സംയോജിത പ്രവർത്തന പദ്ധതികളിലൂടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മദീന സിറ്റി പദ്ധതിയുടെ ഭാഗമായി പ്രവാചക മസ്ജിദിനെയും (മസ്ജിദുന്നബവി) നഗരത്തിലെ പ്രധാന ചരിത്ര കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക ബസ് സർവീസുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രമുഖ മത-സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്കും സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ‘മദീന ബസ് പദ്ധതി’ വലിയ തോതിലാണ് സഹായകരമാകുന്നത്.


