ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം
ഇടുക്കി: അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 12ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹോട്ടൽ ജീവനക്കാരൻ നിഷാദിനെ എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ട് ഹോട്ടൽ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിനായി എത്തിയത്. ഇവർക്കായി ഭക്ഷണം ഒരുക്കിയത് അടിമാലിയിലെ ജെന്ന ഹോട്ടലിലായിരുന്നു. ഭക്ഷണത്തിന്റെ അളവും വൃത്തിയും സംബന്ധിച്ച് വിനോദസഞ്ചാരികൾ പരാതി ഉന്നയിച്ചതിന് പിന്നാലെ ടൂർ പാക്കേജർക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിന് പുറത്ത് തർക്കമുണ്ടായി.
ഇതിനിടെ ഹോട്ടലിന് മുന്നിൽ ബഹളം ഉണ്ടാക്കരുതെന്ന് ഹോട്ടൽ മാനേജർ ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘത്തിലെ മൂന്ന് പേർ കല്ല് ഉപയോഗിച്ച് മാനേജറെ മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


