മൈസൂരുവില്‍ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ മരിച്ചു

മൈസൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു. മൈസൂരു-ബംഗളൂരു പാതയില്‍ ചന്നപട്ടണയ്ക്ക് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശിയായ സാക്കിര്‍ (27) എന്നിവരാണ് മരണപ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് നിന്ന് പുറപ്പെട്ട പി.കെ. ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് ബംഗളൂരുവിലെ ജോലിസ്ഥലത്തേക്കും കോളജുകളിലേക്കും മടങ്ങുകയായിരുന്നവരായിരുന്നു ബസിലുണ്ടായിരുന്നവരില്‍ അധികവും. മറ്റ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share