എ സി തകരാറിലായി; സ്‌പൈസ് ജെറ്റ് വിമാനം ഗ്യാസ് ചേംബറിനു സമാനമായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ എ സി തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗ്യാസ് ചേംബറില്‍ അകപ്പെട്ടപോലെയായി. കടുത്ത ചൂടും വെന്റിലേഷന്റെ അഭാവവും കാരണം വിമാനത്തിനുള്ളില്‍ ശ്വാസം മുട്ടിയ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.

ചൊവ്വാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രാത്രി പുറപ്പെടേണ്ട എസ് ജി 105 എന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നത് രാത്രി 9.45ല്‍ നിന്ന് 10.30ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റിയതിന് ശേഷമാണ് എ സി പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

എ സി ഉടന്‍ പ്രവര്‍ത്തിക്കുമെന്നും വിമാനത്തിനുള്ളിലെ ചൂട് കുറയുമെന്നും കരുതിയങ്കെിലും എല്ലാവരും വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലായിരുന്നു. 150ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരും ക്യാബിന്‍ ക്രൂവും കടുത്ത ചൂടില്‍ വലയുമ്പോഴും പൈലറ്റുമാര്‍ വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീക്കുകയായിരുന്നു. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ഭീതിയിലായി.

കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ശാന്തരായിരിക്കാനാണ് ക്യാബിന്‍ ക്രൂ നിര്‍ദേശിച്ചത്. തുടര്‍ന്ന് പരാതികള്‍ ശക്തമായതോടെ എസിക്ക് പകരം ബ്ലോവറുകള്‍ ഓണ്‍ ചെയ്തു. ഇതോടെ ചൂടുറ്റ കാറ്റ് വിമാനത്തിനുള്ളിലേക്ക് അടിച്ച് സ്ഥിതി കൂടുതല്‍ വഷളാവുകയും വിമാനം ഒരു ഗ്യാസ് ചേംബര്‍ പോലെയായി മാറുകയും ചെയ്തുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഇതിനിടെ ഒരു ഗര്‍ഭിണിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും അവശയായി വീഴുകയും ചെയ്തു. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാരോട് 20 മിനിറ്റ് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഏകദേശം രണ്ട് മണിക്കൂറോളം അവര്‍ക്ക് റണ്‍വേയില്‍ തുടരേണ്ടി വന്നു. അവസാനം പുലര്‍ച്ചെ അഞ്ചു മണിയോടെ മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയാണ് യാത്രക്കാരെ പൂനെയിലെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Share