അവിഹിതബന്ധത്തിൽ കുഞ്ഞ് ജനിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഹണിട്രാപ്പിലൂടെ യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ, ഫ്ലാറ്റും 45 പവൻ സ്വർണവും കൈക്കലാക്കി, യുവതിക്കെതിരെ പരാതി

തിരുവനന്തപുരം:  തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി. കമ്പനി ലാഭവിഹിതത്തിനു പുറമെ ഫ്ലാറ്റും സ്ഥലവും സ്വർണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിനു വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായാണ് പരാതി. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് മൂന്ന് പ്രതികൾ.
.
യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് പറഞ്ഞാണ് പണം തട്ടിയത്. ആണ്‍കുഞ്ഞ് ‍ജനിച്ചത് വ്യവസായിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനു തുടക്കമിട്ടത്. 2023 ജൂൺ ആറിനാണ് ഒന്നാം പ്രതി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. അന്ന് മുതല്‍ പണം തട്ടാന്‍ തുടങ്ങിയെന്നാണ് പരാതി. ഇയാള്‍ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്‍റെ 50 ശതമാനം ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. പിന്നീട് പല തവണയായി 1,80,00000 രൂപ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 1,20,00000 രൂപക്ക് തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റ് ഒന്നാം പ്രതിയായ യുവതി സ്വന്തം പേരിൽ വാങ്ങിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
.
2024 ജൂൺ മാസം 1,30,00000 രൂപയ്ക്ക് തിരുവനന്തപുരം മലയിൻകീഴ് വില്ലേജിൽ 20 സെന്‍റ് സ്ഥലവും വാങ്ങിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്ന് ഉദ്ദേശം 45 പവനോളം സ്വർണാഭരണങ്ങൾ യുവതി യുവവ്യവസായിയെ കൊണ്ട് വാങ്ങിപ്പിച്ചു. തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്ത വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share