‘ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണം’; സംയുക്ത പ്രസ്താവനയുമായി പോഷക സംഘടനാ നേതാക്കൾ
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നി നേതാക്കളുടെ സംയുക്ത പ്രസ്താവന. സമസ്തയുടെ പോഷക സംഘടന നേതാക്കളാണ് ഈ ആവശ്യമുന്നയിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്. സമസ്തയെ സംബന്ധിച്ചിടത്തോളം ഇതൊരു അസാധാരണ സംഭവമാണ്.
സമസ്തയിലെ പദവികൾ ഭൗതിക, രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉമർ ഫൈസി ദുരുപയോഗം ചെയ്തു എന്നാണ് നേതാക്കളുടെ പ്രധാന ആരോപണം. വഖഫ് ബോർഡിലേക്ക് രണ്ട് ആർഎസ്എസുകാരെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞുവെന്ന കള്ളം സിപിഎം വേദിയിൽ അദ്ദേഹം പ്രസംഗിച്ചു.
ഇത്തരത്തിൽ തെറ്റിദ്ധാരണകൾ പരത്തിയത് കേരള മുസ്ലിംകളുടെ മുഖ്യധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തിൽ അപമാനിതമാക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് നടന്ന ഒരു പരിപാടിയിൽ വെച്ച് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സിപിഎം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വേദികളിൽ യാഥാർഥ്യം മറച്ചുവെച്ച് വ്യാജപ്രചാരണം നടത്താൻ സമസ്തയുടെ പദവി ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ, ജനാധിപത്യപരമായി മുതവല്ലിമാരുടെ പ്രതിനിധികൾക്ക് മത്സരിക്കാനുള്ള അവസരം ഒഴിവാക്കിയാണ് ഇടത് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്.
കാലങ്ങളായി സമസ്തക്കാരായ മുതവല്ലിമാരെ ഒഴിവാക്കി, തങ്ങൾക്ക് വഴങ്ങുന്നവരെ ഉൾപ്പെടുത്താനാണ് കേന്ദ്ര നിയമത്തിന്റെ മറപിടിച്ച് സർക്കാർ ഇത് ചെയ്തതെന്ന് നേതാക്കൾ ആരോപിക്കുന്നു. അന്ന് രണ്ട് അംഗങ്ങളുടെ ഒഴിവ് ഇട്ടപ്പോൾ അമുസ്ലിംകളെ നിയമിക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിരുന്നില്ല.
പിന്നീട്, അമുസ്ലിംകളെ ബോർഡിൽ ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്ന് ബോർഡ് ചെയർമാൻ കെ.എസ് ഹംസയും ഉമർ ഫൈസി മുക്കവും സുപ്രിംകോടതിയെ അറിയിച്ചു.
സ്ഥാനമുറപ്പിക്കാൻ കോടതിയിൽ ഇത്തരത്തിൽ സത്യവാങ്മൂലം നൽകുകയും, പുറത്ത് അമുസ്ലിംകളെ നിയമിക്കാൻ ശ്രമിക്കുന്നു എന്ന് രാഷ്ട്രീയ വേദികളിൽ ആരോപിക്കുകയും ചെയ്യുന്ന കാപട്യം ഒരു വിശ്വാസിക്ക് പോലും ചേർന്നതല്ലെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. മുഴുവനായി ബോർഡ് പുനഃസംഘടിപ്പിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം നിലനിൽപ്പ് നഷ്ടപ്പെടുമെന്ന ഭയമാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.


