ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി കോടതിയില്‍; റിമാന്‍ഡ് ചെയ്യുകയാണെന്ന് പറഞ്ഞതോടെ ഇറങ്ങിയോടി
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശി നിതിന്‍ രാജ് (31) ആണ് കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്. 2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന്പേര്‍ ചേര്‍ന്ന് പീഡപ്പിച്ച കേസിലെ നാലാം പ്രതിയാണ് ഇയാള്‍. ഇന്ന് നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഒളിവിലായിരുന്ന പ്രതി ഇന്ന് വക്കീലിനൊപ്പം സ്വമേധയാ കോടതിയില്‍ ഹാജരായിരുന്നു. കേസിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും നാള് നിങ്ങള്‍ എവിടെയായിരുന്നുവെന്നും പത്ത് വർഷം വരെ ശിക്ഷ വാങ്ങിത്തരുമെന്നും ജഡ്ജി പറഞ്ഞു. റിമാൻഡ് ചെയ്യുകയാണെന്ന് പറഞ്ഞതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു.
സംഭവ സമയം ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ കോടതി പരിസരത്ത് ഉണ്ടായിരുന്നില്ല. വനിതe ഉദ്യോഗസ്ഥര്‍ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. 2022 ല്‍ നടന്ന സംഭവത്തിൽ നാല് വർഷമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


