അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ ഒരു മരണം
തിരുവനന്തപുരം: അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിൽ. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിനുള്ളിൽ അകപ്പെട്ടിരുന്ന രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
പത്തനംതിട്ടയിൽ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


