ബലാത്സംഗത്തിനിരയായ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; കനത്ത ജനരോഷം
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ കുടിയേറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുമിഡിപൂണ്ടിയിലെ സിപ്കോട്ട് (SIPCOT) വ്യാവസായിക മേഖലയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ കുടുംബത്തിലെ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ കാട്ടുപ്രദേശത്ത് ഗുരുതരമായ പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. പ്രതിക്ക് കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ബിസ്കറ്റ് നൽകി പ്രലോഭിപ്പിച്ചാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആ വഴി വന്ന ഒരു സ്ത്രീയാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് കുട്ടിയെ വൃത്തിയാക്കിയപ്പോഴാണ് നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ പിടികൂടിയ പ്രതിയെ പിന്നീട് പോലീസിന് കൈമാറി. സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് മറ്റ് ചിലർക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും, ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാൾ മാത്രമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പോലീസ് സ്ഥിരീകരിച്ചു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരമാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മരണത്തെ തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തും. തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ കർശനമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഈയിടെയുണ്ടായ സമാനമായ പല കേസുകളിലും ഭരണകക്ഷിയായ ടി വി കെ പ്രവർത്തകർക്കോ ഭാരവാഹികൾക്കോ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി സി ജോസഫ് വിജയ് അധികാരമേറ്റയുടൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിനായി ‘സിങ്കപ്പെണ്ണ്’ എന്ന പേരിൽ ഒരു പ്രത്യേക വനിതാ സുരക്ഷാ സേന രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങൾക്കും ഈ ദാരുണ സംഭവം കാരണമായിരിക്കുന്നത്.


