“ചികിത്സാ പിഴവുണ്ടെങ്കില്‍ നടപടി സ്വീകരിക്കും”; മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞതില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പ്രസവ സമയത്ത് നവജാത ശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ ഇടപെടലുമായി ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍. ചികിത്സാ പിഴവുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നല്കി.
കുഞ്ഞിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്നും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സ പിഴവുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ അന്വേഷണവും നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ആശുപത്രി അധികൃതര്‍ ചികിത്സ പിഴവ് ഉണ്ടായില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മെയ് 14നായിരുന്നു യുവതി പ്രസവിച്ചത്. യുവതി പ്രസവിക്കുമ്പോള്‍ 3.35 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രസവത്തില്‍ കുഞ്ഞിന്റെ വലതു കൈക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഒടിവ് കണ്ടെത്തിയ ശേഷവും കുഞ്ഞിന് മികച്ച പരിചരണം നല്കുന്നതില് വീഴ്ച വന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന പ്രസവത്തിന് ശേഷം കുട്ടിയെ നവജാത ശിശു ഐസിയുവിലേക്ക് കൊണ്ടുപോയി. കുഞ്ഞ് വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
രാത്രി മുഴുവന്‍ കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും അടുത്ത ദിവസം മാത്രമാണ് പ്ലാസ്റ്റര്‍ ഇട്ടത്. മെയ് 17ന് അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ പോയപ്പോള്‍ പ്ലാസ്റ്റര്‍ അഴിഞ്ഞു വീണു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ രാത്രിവരെ എത്തിയില്ലെന്നും പിന്നീട് തന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും യുവതി പറഞ്ഞിരുന്നു.
….


