സൊമാലിയയിലും യെമനിലും കപ്പലുകള്‍ റാഞ്ചി; ജീവനക്കാരില്‍ 22 ഇന്ത്യക്കാര്‍

സൊമാലിയയിലും യെമനിലും കപ്പലുകള്‍ തട്ടിയെടുത്ത് കടല്‍ക്കൊള്ളക്കാര്‍. കപ്പലില്‍ 22 ഇന്ത്യക്കാര്‍. തുര്‍ക്കിയുടെ ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സൊമാലിയയിലെ പുണ്ട്‌ലാൻഡിനു സമീപത്തുവച്ച്  കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. കപ്പലില്‍ ആറ് ഇന്ത്യന്‍ പൗരന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് സൊമാലിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

കാമറൂണിന്റെ പതാകയേന്തിയ എം വി ലുട്ടുഫ് എന്ന ചരക്കുകപ്പലാണ് തിങ്കളാഴ്ച്ച കൊള്ളക്കാരുടെ പിടിയലകപ്പെട്ടത്. അതേസമയം യെമന്‍ തീരത്തുവച്ച് റാഞ്ചിയ മറ്റൊരു ചരക്കുകപ്പലില്‍ 16 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ തുർക്കിയുടെ സൈനിക പരിശീലന കേന്ദ്രത്തിലേക്കുള്ള ആയുധങ്ങളും സാറ്റലൈറ്റ് ഉപകരണങ്ങളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലില്‍ പത്ത് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കാരായിരുന്നു. രണ്ട് സെര്‍ബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ,തുര്‍ക്കി, ജോര്‍ജിയ സ്വദേശികളുമാണ് കപ്പലിലുണ്ടായിരുന്നത്.   

‌പുണ്ട്‌ലാൻഡിലെ ഐൽ ജില്ലയുടെ പരിധിയില്‍പ്പെടുന്ന മാരായ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ റാഞ്ചിയത്. തുടർന്ന് കൊള്ളക്കാര്‍ കപ്പൽ നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ തുർക്കിയുടെ രണ്ട് കപ്പലുകളും ഹെലികോപ്റ്ററുകളും പ്രദേശം നിരീക്ഷിച്ചുവരികയാണ്. ഡ്രോണുകളുപയോഗിച്ചും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. 

കപ്പലിന്റേയും ജീവനക്കാരുടേയും നിലവിലെ അവസ്ഥയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിൽ തുർക്കി അധികൃതരുടെ ഔദ്യോഗിക പ്രതികരണങ്ങളും ലഭ്യമായിട്ടില്ല. അതേസമയം തന്നെ യെമന്‍ തീരത്തുനിന്നും കടല്‍ക്കൊള്ളക്കാര്‍ ഒരു കപ്പല്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എറിട്രിയ പതാകയേന്തിയ ഒായില്‍ ടാങ്കറായ എം ടി സൈബു 1 ആണ് യെമന്‍ തീരത്തുനിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് കൊള്ളക്കാര്‍ റാഞ്ചിയത്. ഈ കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 16പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാഖ്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. 

Share