‘വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പം കൊലപ്പെടുത്തുന്നത്’; പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന യുവതിയുടെ ഞെട്ടിക്കുന്ന മൊഴി

പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന മൊഴി വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തുന്നത് തന്റെ വീട്ടുകാരോട് വിവാഹാലോചന നിരസിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ എളുപ്പമുള്ള കാര്യമായി തോന്നി എന്നാണ് സിയ ഗോയൽ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
വരാനിരിക്കുന്ന നവംബറിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തന്റെ കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന് പകരം പ്രതിശ്രുത വരനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സിയ ഗോയൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൂനൈ റൂറൽ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 18 നാണ് കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ നിന്ന് വീണ് മരിച്ചത്. തന്റെ കാമുകനായ ചേതൻ ചൗധരിയുമായി ചേർന്ന് സിയ ഗോയൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ പൂനൈ, ലോണാവാല പോലീസ് സംഘങ്ങൾ സംയുക്തമായി ആറ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് വിപുലമായ അന്വേഷണമാണ് നടത്തിവരുന്നത്. നിലവിൽ ലോണാവാല സിറ്റി പോലീസ് സ്റ്റേഷനിൽ സിയ ഗോയലിന്റെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ സഹോദരൻ സാഹിൽ ഗോയലിനെ രണ്ടാം തവണയും പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കി.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ തനിക്ക് ചേതൻ ചൗധരിയെ അറിയാമായിരുന്നു എന്ന് സാഹിൽ ഗോയൽ പോലീസിനോട് സമ്മതിച്ചിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് സിയയും ചേതനും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഒരു ദീപാവലി പാർട്ടിയിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും കൂടുതൽ അടുപ്പത്തിലാവുകയുമായിരുന്നു.
ജനുവരി മാസം മുതൽ ഇരുവരും രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായും മൊത്തം 238 മണിക്കൂറോളം കോൾ റെക്കോർഡുകൾ ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിയയുടെ മാതാപിതാക്കൾ ചേതനെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നാണ് അവകാശപ്പെടുന്നത്. പ്രതിഭാഗം അഭിഭാഷകൻ ചേതൻ ചൗധരിയെ സിയയുടെ ഒരു സുഹൃത്ത് മാത്രമായാണ് വിശേഷിപ്പിച്ചത്.
കേസിൽ ഇരുവരുടെയും പങ്കാളിത്തം കൃത്യമായി തെളിയിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുത്ത് ഗൂഢാലോചന പൂർണ്ണമായി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ഇരു കുടുംബങ്ങളും തമ്മിലുള്ള വിവാഹം ഉറപ്പിച്ച ഇടനിലക്കാരെയും പോലീസ് ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.
….
