പെട്രോ കെമിക്കൽ പ്ലാന്‍റുകൾ ആക്രമിച്ച് ഇസ്രയേല്‍; വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ
ജറുസലം/ ടെഹ്റാൻ: ഇറാനിലെ പെട്രോ കെമിക്കൽ പ്ലാന്‍റുകൾ ആക്രമിച്ചതായി ഇസ്രയേൽ. പ്ലാന്റുകൾക്ക് തകരാറുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അധികൃതർ പറഞ്ഞു. സംഘർഷത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ തെതന്യാഹു സുരക്ഷാ കാബിനറ്റ് വിളിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തി. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. യുഎസുമായി സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇറാന്‍ പറയുന്നത്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ ഞായറാഴ്ച കനത്ത ആക്രമണം നടത്തിയിരുന്നു. ലബനനിലെ ആക്രമണം താൽക്കാലികമായി നിർത്തണമെന്ന യുഎസിന്റെ അഭ്യർഥന ലംഘിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ നീക്കം. ഇറാൻ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല പോരാളികൾ തങ്ങൾക്കു നേരെ വെടിയുതിർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു.


