ഒന്നര വയസുകാരൻ്റെ ശരീരത്തില്‍ 98 മുറിവുകള്‍ ! അഖിലയുമായുള്ള ബന്ധത്തിന് കുഞ്ഞ് ബുദ്ധിമുട്ടെന്ന് അഷ്‌കറിൻ്റെ മൊഴി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിൻ്റെ ശരീരത്തിൽ 98 മുറിവുകൾ ഉണ്ടായിരുന്നു എന്നും, പ്രതിക്ക് സൈക്കോ സ്വഭാവമാണെന്നും പൊലീസ് പറഞ്ഞു.

അഖിലയുമായുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ബുദ്ധിമുട്ടായിരുന്നെന്ന് അഷ്‌കർ മൊഴി നൽകി. എസ്‌സി, എസ്‌ടി വകുപ്പ് ചുമത്തുന്നതിൽ നിയമോപദേശം തേടുമെന്നും കസ്റ്റഡി അപേക്ഷ വൈകാതെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു എന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. പിന്നീട് കുഞ്ഞിൻ്റെ മരണം കൊലപാതകം ആണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിയുകയായിരുന്നു.

അമ്മ അഖിലയുടെയും രണ്ടാനച്ഛൻ അഷ്കറിൻ്റെയും ഒപ്പമാണ് ഒന്നര വയസുകാരൻ അർഷിദ് താമസിച്ചിരുന്നത്. അഷ്കർ കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടെന്നും ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദനവും മരണത്തിലേക്ക് നയിച്ചെന്നും കണ്ടെത്തിയിരുന്നു.

കുഞ്ഞിൻ്റെ മരണത്തിൽ ആദ്യ ഭർത്താവിൻ്റെ കുടുംബാംഗങ്ങൾ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുട്ടിയുടെ കൈ ഒരു മാസം മുൻപ് രണ്ടാനച്ഛൻ ഒടിച്ചിരുന്നതായും സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ട്. അമ്മ വേണ്ട വിധം കുട്ടിയെ നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Share
error: Content is protected !!