ട്രംപിന്റെ ‘പ്രോജക്റ്റ് ഫ്രീഡത്തിൽ’ അമ്പരന്ന് ഗൾഫ് രാജ്യങ്ങൾ?; വ്യോമപാതയിൽ യുഎസിന് നിയന്ത്രണമെന്ന് റിപ്പോർട്ട്
ഹൂസ്റ്റൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി യുഎസ് നടത്തുന്ന ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെട്ടെന്നുള്ള തീരുമാനം, സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് സഖ്യകക്ഷികളുടെ വർധിച്ചുവരുന്ന പ്രതിഷേധം മൂലമാണെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെ ട്രംപ് പെട്ടെന്ന് പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ പല ഗൾഫ് രാജ്യങ്ങളെയും അമ്പരപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വാണിജ്യ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സഹായിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഓപ്പറേഷനെക്കുറിച്ച് മുൻകൂട്ടി കൂടിയാലോചനകൾ നടത്താത്തതിൽ സൗദി നേതാക്കൾക്കുണ്ടായ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. റിയാദിന് തെക്കുകിഴക്കുള്ള പ്രിൻസ് സുൽത്താൻ എയർബേസിൽ നിന്ന് യുഎസ് വിമാനങ്ങൾ പ്രവർത്തിക്കുന്നതിനോ ഈ ദൗത്യത്തിന് പിന്തുണ നൽകാനായി സൗദി വ്യോമപാത ഉപയോഗിക്കുന്നതിനോ അനുമതി നൽകില്ലെന്ന് സൗദി യുഎസിനെ അറിയിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം.
ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഫോണിൽ സംസാരിച്ചെങ്കിലും തർക്കം ഉടൻ പരിഹരിക്കാനായില്ല. ഇതേത്തുടർന്ന് തന്ത്രപ്രധാനമായ വ്യോമപാതയിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനായി ദൗത്യം നിർത്തിവെക്കാൻ ട്രംപ് നിർബന്ധിതനായി എന്നാണ് റിപ്പോർട്ട്.
…


