ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; വെടിനിര്‍ത്തല്‍ ലംഘിച്ചു; തിരിച്ചടിച്ച് ഐആര്‍ജിസി

പശ്ചിമേഷ്യയുടെ സമാധാനം കെടുത്തി വീണ്ടും യുഎസ് ആക്രമണം. ഇറാന്‍റെ തുറമുഖങ്ങളായ ഖേഷത്തിലും ബന്ദര്‍ അബ്ബാസിലുമാണ് യുഎസ് ആക്രമണം ഉണ്ടായത്. ഇറാന്‍റെ സൈനിക കേന്ദ്രങ്ങളെയും ഇന്ധനക്കപ്പലുകളെയുമാണ് യുഎസ് ആക്രമിച്ചത്. തിരിച്ചടിച്ചെന്ന് ഇറാന്‍ സൈന്യവും വ്യക്തമാക്കി. ഒരുമാസം നീണ്ട വെടിനിര്‍ത്തലാണ് ഇതോടെ അപ്രസക്തമായത്.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചുവെന്ന് യുഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം. എന്നാല്‍ ഹോര്‍മുസിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് യുഎസ് സെന്‍റ്കോമിന്‍റെ വാദം.

അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ചെറുക്കുമെന്നും പ്രകോപനമില്ലാതെയാണ് ഇറാന്‍ ആക്രമിച്ചതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിശദീകരണത്തില്‍ യുഎസ് സൈന്യം അവകാശപ്പെട്ടു. ഇറാന്‍റെ ആക്രമണത്തില്‍ കപ്പലുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു. 

ഒന്നരലക്ഷത്തോളം ജനങ്ങളാണ് ഖേഷം ദ്വീപില്‍ കഴിയുന്നത്. ജലശുദ്ധീകരണ പ്ലാന്‍റും ഇവിടെയുണ്ട്. പടി‍ഞ്ഞാറന്‍ ടെഹ്റാനിലും തെക്കന്‍ ഇറാനിലും സ്ഫോടനങ്ങളുടെ ശബ്ദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. 

അതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിച്ചതായി ഷിപ്പിങ് ഡാറ്റ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ നീക്കം യുഎസിനെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം നൂറിലേറെ കപ്പലുകള്‍ സഞ്ചരിച്ചിരുന്ന ഹോര്‍മുസില്‍ ഇനി മുതല്‍ നികുതി നല്‍കി യാത്ര ചെയ്യുന്നത് ന്യായമല്ലെന്നാണ് യുഎസ് വാദം. യുദ്ധം അവസാനിപ്പിച്ചുവെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

Share
error: Content is protected !!