തൃക്കരിപ്പൂരിൽ ശൈശവ വിവാഹം: 16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരൻ, വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസ്സുകാരിയെ വിവാഹം കഴിച്ചത് 28 വയസുകാരനായ പ്രവാസി. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.
ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.
ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു.
ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


