എപ്പോൾ വേണമെങ്കിലും വീണ്ടും യുദ്ധം; ഇസ്രയേലിന്റെ നീക്കം നിർണായകം, ലെബനനിൽ എന്ത് നടക്കും ?

ടെൽ അവീവ്: ഒരു മാസത്തോളമായി തുടരുന്ന യുദ്ധത്തിന് ആശ്വാസമായി അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ തുടരുന്ന അശാന്തിക്ക് താത്കാലിക പരിഹാരമായി.

വരുന്ന രണ്ടാഴ്ചക്കാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ശാശ്വതമാക്കുന്നതിനുള്ള കരാറിലേക്ക് എത്തുന്നതിനുള്ള ചർച്ചകൾ നടന്നേക്കും. എന്നാൽ, വരുന്ന രണ്ടാഴ്ചക്കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും സംഘർഷം വീണ്ടും തുടങ്ങാമെന്ന ധാരണയിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ.

വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നതിൽ പ്രധാനം ലബനനിൽ നടക്കുന്ന ഇസ്രയേലിന്റെ സൈനിക നടപടിയാണ്. വെടിനിർത്തൽ കരാർ ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകൾക്കും ബാധകമാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചെങ്കിലും, ഇസ്രയേൽ ഇത് തള്ളിക്കളഞ്ഞിരുന്നു.

ലബനനിലെ സൈനിക നടപടികൾ വെടിനിർത്തലിന്റെ ഭാഗമല്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഇതിന് പിന്നാലെ ലബനനിലെ ഇസ്രയേൽ നടപടികൾ നിർത്തിയില്ലെങ്കിൽ ടെൽ അവീവിലേക്ക് മിസൈലുകൾ അയക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംശയത്തിലായി.

ഹിസ്ബുള്ളയുടെ ഭീഷണി ഒഴിവാക്കാൻ ലിറ്റാനി നദി വരെ ഒരു ‘ബഫർ സോൺ’ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ലബനനിൽ കരയുദ്ധം ആരംഭിച്ചത്. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ  വധിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇറാന് പിന്തുണയുമായി ഹിസ്ബുള്ള ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങി. ഇതോടെയാണ് ഇസ്രയേൽ ഒരിടക്കാലത്തിന് ശേഷം ലെബനനിൽ കരയുദ്ധത്തിനിറങ്ങിയത്. മാർച്ച് രണ്ടിന് ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ ഇതുവരെ 1,500-ലധികം ആളുകൾ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ സഖ്യകക്ഷികളായ ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പത്ത് നിർദ്ദേശങ്ങളടങ്ങിയ സമാധാന കരാറിലെ പ്രധാന ആവശ്യം. ഇറാന്റെ ഈ നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചിരുന്നുവെന്നാണ് വിവരം.

എന്നാൽ, ഇസ്രയേൽ ലബനനിൽ ആക്രമണം തുടരുന്നത് ഈ കരാറിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. ഇസ്രയേൽ ലബനനിൽ സൈനികനീക്കം തുടരുന്നത് വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നതിനും വീണ്ടും വലിയ യുദ്ധത്തിലേക്ക് നയിക്കുന്നതിനും കാരണമായേക്കാം. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബഫർ സോൺ നിർമ്മിക്കുന്നതിനായുള്ള ലബനനിലെ സൈനിക നടപടികൾ നിർത്താൻ ഇസ്രയേൽ തയ്യാറായിട്ടില്ല.

ഇത് സമാധാന കരാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി തുടരുന്നു. മറ്റൊന്ന് ഇറാൻ- അമേരിക്കൻ ഭരണ നേതൃത്വങ്ങൾക്കിടയിലുള്ള അവിശ്വാസമാണ്. ജനീവയിൽ ചർച്ചകൾ നടക്കുമ്പോൾ പോലും അമേരിക്ക ഇറാനെതിരെ ബോംബാക്രമണം നടത്തിയിരുന്നു. അതിനാൽ ഏപ്പോൾ വേണമെങ്കിലും കരാർ ലംഘിക്കപ്പെടാമെന്നാണ് മറ്റ് രാജ്യങ്ങൾ വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്താണ് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരിക്കുന്നത്.

Share