ടെല്‍ അവീവില്‍ ഇറാന്‍റെ ആക്രമണം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ക്ക് പുറമെ ഇസ്രയേലിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം. ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇസ്രയേലി ആംബുലന്‍സ് സര്‍വീസ് സ്ഥിരീകരിച്ചു.

ജെറുസലേമിലും അപായ സൈറണുകള്‍ മുഴങ്ങിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  പലയിടങ്ങളില്‍ നിന്നും ഉഗ്ര സ്ഫോടനത്തിന്‍റെ ശബ്ദങ്ങള്‍ കേട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍റെ ആക്രമണം ഉണ്ടായെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു.  

ശനിയാഴ്ച ഇസ്രയേലിലും മധ്യപൂര്‍വ ദേശത്തെ അമേരിക്കന്‍ സൈനികത്താവളങ്ങളിലും നല്‍കിയ തിരിച്ചടിക്ക് പുറമെയാണ് ഇറാന്‍ ആക്രമണം വീണ്ടും കടുപ്പിച്ചിരിക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ വീണ്ടും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടുവെന്നും ദോഹയിലെയും ബഹ്റൈനിലെയും ജനവാസ മേഖലകളില്‍ ഇറാന്‍ ആക്രമണം നടത്തുന്നുവെന്നുമാണ് പ്രവാസികള്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തുന്നത്. ഇറാന്‍റെ ആക്രമണത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ക്ക് തീ പിടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സൗദിയിലും ഇറാഖിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. യുഎഇയിലേക്ക് മാത്രം 137 മിസൈലുകളും 209 ഡ്രോണുകളും ഇറാന്‍ തൊടുത്തുവെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതില്‍132 ബാലിസ്റ്റിക് മിസൈലുകളെയും 195 ഡ്രോണുകളെയും തകര്‍ത്തുവെന്നും മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. യുഎഇയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം ആരോപിച്ചു.

Share