അലങ്കാര മത്സ്യ ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി തൊഴിലാളികള്‍ മരിച്ചു; നഷ്ടപരിഹാരം വിധിച്ച് കോടതി

ദുബൈ: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് കോടതി. അലങ്കാര മത്സ്യം വില്‍ക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ ഡയറക്ടറും മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കണം.

ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയും ദുബൈ മിസ്ഡിമീനേഴ്‌സ് കേടതി വിധിച്ചു.  ഉടമയുടെ ജുമൈറയിലെ വില്ലയിലാണ് രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് നിലനിര്‍ത്താന്‍ വാങ്കിയ ക്ലീനിങ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റാണ് തൊഴിലാളികള്‍ മരിച്ചതെന്ന് ഉടമ ജൂലൈയില്‍ പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ അക്വേറിയത്തിലെ പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ ലൈന്‍ വിച്ഛേദിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതുമൂലം വെള്ളത്തിലേക്ക് വൈദ്യുതി പ്രവേശിക്കുകയും തൊഴിലാളികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വെള്ളത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ലായിരുന്നെന്ന് കണ്ടെത്തി. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തൊഴിലാളികളുടെ മരണത്തിന് കാരണമായെന്നും ഉടമയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും കോടതി കണ്ടെത്തുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share