വൈദികൻ്റെ വീട്ടിലെ മോഷണകേസിൽ അപ്രതീക്ഷിത വഴിത്തിരവ്; വൈദികൻ്റെ മകന്‍ അറസ്റ്റില്‍

കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ വഴിത്തിരിവ്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വൈദികന്റെ മൂത്ത മകന്‍ അറസ്റ്റിലായി. മോഷണം സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി ഷൈന്‍ നൈനാന്‍ പോലീസിന് മൊഴി നല്‍കി. മോഷണം നടത്തിയത് വീട്ടിലുള്ള ആള്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. മുറിക്കുള്ളില്‍ വിതറിയ മുളകുപൊടി പാക്കറ്റിന്റെ ഹോളോഗ്രാമും മറ്റ് സൂചനകളും വച്ചാണ് അന്വേഷണം നടത്തിയത്.

താക്കോലിരിക്കുന്ന സ്ഥാനവും വീട്ടുകാര്‍ പുറത്ത് പോകുന്ന സമയവും കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന വിലയിരുത്തലും പോലീസിനുണ്ടായിരുന്നു. ഇന്ന് രാവിലെ മുതല്‍ ഷൈന്‍ നൈനാനെ തുടര്‍ച്ചായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തനിക്കുണ്ടായ സാമ്പത്തിക ബാധ്യതായണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചയ്ക്കുശേഷം ഓടിപ്പോകുന്നതിനിടെ മോഷ്ടാവിന്റെ കൈയില്‍നിന്ന് താഴെവീണ നിലയില്‍ മൂന്നുപവനോളം സ്വര്‍ണാഭരണങ്ങള്‍ പുരയിടത്തിന്റെ പലഭാഗത്തുനിന്നായി തിരിച്ചുകിട്ടിയിരുന്നു. സംഭവസമയം ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേയ്ക്ക് പോയിരുന്നു. മറ്റുകുടുംബാംഗങ്ങള്‍ വീടിന് പുറത്തേക്കും പോയസമയത്താണ് കവര്‍ച്ചനടന്നത്.

വീട്ടിലെ മുഴുവന്‍ മുറികളിലും മുളകുപൊടി വിതറിയിട്ടനിലയിലായിരുന്നു. വൈദികന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു സാധനങ്ങള്‍ മുറിക്കുള്ളില്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാത്രി ഏഴുമണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share