‘സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം അലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചു. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അിയിച്ചിട്ടുണ്ട്.

Share