ജന്തർ മന്തർ പ്രതിഷേധത്തിൽ അട്ടിമറിക്ക് പദ്ധതിയിട്ടു; പാക് ഭീകരബന്ധമുള്ളയാൾ അറസ്റ്റിൽ
കൊൽക്കത്ത: ഡൽഹി ജന്തർ മന്തറിൽ നടന്ന സി ജെ പി പ്രതിഷേധ സമരത്തിൽ പോലീസ് യൂണിഫോമിൽ നുഴഞ്ഞുകയറി അശാന്തി സൃഷ്ടിക്കാനും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും പദ്ധതിയിട്ട ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ [Terror Suspect] പശ്ചിമ ബംഗാളിൽ പിടിയിലായി.
പൂർബ ബർധമാൻ ജില്ലയിൽ നിന്നാണ് ഹമീം മൊണ്ഡാൽ എന്നയാളെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ശെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
ഡൽഹിയിലെ സമരസ്ഥലത്ത് പോലീസിന്റെ വേഷത്തിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാകിസ്ഥാനിലെ ഹാൻഡ്ലർമാർ ഹമീം മൊണ്ഡാലിന് നിർദ്ദേശം നൽകിയിരുന്നതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇൻസ്പെക്ടർ ജനറൽ ഗൗരവ് ശർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സുരക്ഷാ ക്രമീകരണമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനും ഇയാൾക്ക് ചുമതലയുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പശ്ചിമ ബംഗാളിലെ വിവിധ ഭീകര ബന്ധങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ഹമീമിന്റെ കാമുകിയായ അർപിത സർക്കാറിനെ ജാർഖണ്ഡിൽ നിന്നും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷഹ്സാദ് ഭട്ടി ഗാങ്ങുമായി ബന്ധമുള്ള പാകിസ്ഥാൻ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്തുന്ന സംഘത്തിലെ കണ്ണിയാണ് അർപിതയെന്നും പോലീസ് കണ്ടെത്തി.
യുകെ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സിം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്വൽ മീഡിയ വഴിയാണ് ഹമീം ഭീകരവാദത്തിലേക്ക് ആകൃഷ്ടനായത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


