വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്
ചെന്നൈ / കൊൽക്കത്ത: ആവേശം ഒട്ടും കുറയാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. തമിഴ്നാട് പൂർണമായും ബംഗാളിലെ പകുതിപേരും നാളെ ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്.
തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി, എൻ.ഡി.എ, നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ, വി.കെ ശശികല-എസ് രാംദോസ് പക്ഷം നയിക്കുന്ന മുന്നണി എന്നിവർ അവസാനലാപ്പിലും വാശിയേറിയ പ്രചാരണമാണ് നയിച്ചത്. ടി.വി.കെ നേതാവ് വിജയും ചെന്നൈയിൽ റോഡ് ഷോ നടത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി സേലത്ത് പ്രചാരണം നടത്തി.
ലോക്സഭ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളും അവസാനഘട്ട പ്രചാരണത്തിന് സംസ്ഥാനത്തെത്തി. പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും. 152 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.


