സമാധാന ചർച്ച വഴിതെറ്റിച്ചത് ഒരൊറ്റ ഫോണ്‍ കോൾ, ജെഡി വാൻസിന് ആ കോൾ വന്നതോടെ യുഎസിന്‍റെ ശ്രദ്ധ മാറിയെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകൾ വഴിമുട്ടാൻ കാരണമായതായി ഇറാൻ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയാകാതെ ജെഡി വാൻസും സംഘവും മടങ്ങിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയുടെ ആരോപണം.

നെതന്യാഹുവിന്റെ ഇടപെടലോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലായി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

ഇസ്ലാമാബാദിലെ ചർച്ചകളിൽ ഇറാൻ തികഞ്ഞ ആത്മാർത്ഥതയോടെയാണ് പങ്കെടുത്തതെന്ന് അരഗ്ചി പറഞ്ഞു. എന്നാൽ ചർച്ചകൾക്ക് ശേഷം വാൻസ് നടത്തിയ പത്രസമ്മേളനം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ താല്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അതേസമയം, നെതന്യാഹു വാൻസിനെ വിളിച്ചെന്ന ആരോപണത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമേയുള്ളൂ. ഇസ്ലാമാബാദിൽ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും നിലവിലുള്ള യുറേനിയം ശേഖരം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇത് അമേരിക്കയുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന് വാൻസ് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് നിരസിക്കുകയായിരുന്നു.

….

Share
error: Content is protected !!