യുഎസ് സൈന്യത്തിന്‍റെ ഏറ്റവും വിലയേറിയ ഡ്രോണുകളിലൊന്ന് ഹോർമുസിൽ അപ്രത്യക്ഷമായി

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ഡ്രോണുകളിൽഒന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.

ഫ്ലൈറ്റ് റഡാർ 24 ൽ നിന്നുള്ള ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ അനുസരിച്ച്, ഇറാനെ ലക്ഷ്യമാക്കി ചെറുതായി തിരിഞ്ഞ് വേഗത്തിൽ താഴേക്ക് പതിക്കുന്നതിന് മുമ്പ് ഡ്രോൺ ഒരു സാധാരണ അടിയന്തര സിഗ്നലായ കോഡ് 7700 പ്രക്ഷേപണം ചെയ്തിരുന്നു. അതിനുശേഷം ട്രാക്കിങ് സ്ക്രീനുകളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി.

പേർഷ്യൻ ഗൾഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയ ഡ്രോൺ ഇറ്റലിയിലെ നാവിക എയർ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങുകയായിരുന്നു. യന്ത്രത്തകരാർ മൂലമാണോ അതോ വെടിവെച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്. നിരന്തരമായ, വലിയ തോതിലുള്ള സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ ഡ്രോണിന് 50,000 അടിക്ക് മുകളിലുള്ള ഉയരത്തിൽ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാനാകും. 7,400 നോട്ടിക്കൽ മൈൽ ദൂരപരിധിയുണ്ട്. ഇന്ധനം നിറയ്ക്കാതെ തന്നെ വലിയ സമുദ്ര ഭാഗങ്ങൾ തുടർച്ചയായി നിരീക്ഷണം നടത്താൻ എംക്യു-4സി ട്രൈറ്റന് സാധിക്കും.

പരമ്പരാഗത പട്രോൾ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ട്രൈറ്റൺ ഒരു ഹൈ-ആൾട്ടിറ്റ്യൂഡ്, ലോങ്-എൻഡ്യൂറൻസ് ( HALE) ഓട്ടോണമസ് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു, പി-8എ പോസൈഡോൺ പട്രോൾ വിമാനങ്ങൾക്ക് ഇവ വിവരങ്ങൾ കൈമാറും. 

2025 വരെ, യുഎസ് നാവികസേന 20 ട്രൈറ്റൺ ഡ്രോണുകൾ പ്രവർത്തിപ്പിച്ചിരുന്നു, കൂടാതെ ഏഴെണ്ണം കൂടി വാങ്ങാൻ പദ്ധതിയുണ്ട്. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം അടഞ്ഞുകിടന്ന ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ വാഗ്ദാനം ചെയ്ത് വെറും 48 മണിക്കൂറിന് ശേഷമാണ് ഡ്രോൺ അപ്രത്യക്ഷമായത്.

Share

6 thoughts on “യുഎസ് സൈന്യത്തിന്‍റെ ഏറ്റവും വിലയേറിയ ഡ്രോണുകളിലൊന്ന് ഹോർമുസിൽ അപ്രത്യക്ഷമായി

Comments are closed.

error: Content is protected !!