കട്ടിലിൽ ചലനമറ്റ നിലയിൽ ഒരു വയസ്സുകാരി; ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മ
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ. വാമനപുരം കണിച്ചോട്ട് സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ പൊലീസ് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമ്പോള്‍ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയപ്പോള്‍ കട്ടിയില്‍ ചലനമറ്റ നിലയില്‍ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാല്‍ ഉടന്‍ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയില്‍ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം കുഞ്ഞിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


