ടെല്‍ അവീവിലേക്ക് ഇരച്ചെത്തി ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍; ‘യുഎസുമായി ചര്‍ച്ചയ്ക്കില്ല, യുദ്ധം തുടരും’

ഇസ്രയേലില്‍ ഇറാന്‍റെ കനത്ത മിസൈല്‍ ആക്രമണം. ടെല്‍ അവീവിലും ഹൈഫയിലെ ഇസ്രയേലിന്‍റെ സൈനിക കേന്ദ്രത്തിലുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്.

മധ്യ ഇസ്രയേലിലേക്കും വെസ്റ്റ് ബാങ്ക് പരിസരത്തേക്കും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചെന്നാണ് ഐഡിഎഫ് സ്ഥിരീകരിക്കുന്നത്. ആക്രമണങ്ങളില്‍ ആളുകള്‍ക്ക് പരുക്കേറ്റത് സംബന്ധിച്ചോ നാശനഷ്ടങ്ങളോ വ്യക്തമല്ല. 

ടെല്‍ അവീവിലെ ഭൂഗര്‍ഭ ഷെല്‍ട്ടര്‍ ഇന്നലെ ഇറാന്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ടെല്‍ അവീവിലെ അതീവ രഹസ്യ െഷല്‍ട്ടറുകളിലൊന്നായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും വലിയ തീ പിടിത്തമുണ്ടായതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്ചെയ്തിരുന്നു. ആക്രമണങ്ങള്‍ക്ക് ഇറാന്‍റെ സൈനിക കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. 

അതേസമയം, അമേരിക്കയുമായി ഒരുതരത്തിലുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഓരോ ചര്‍ച്ചകളും തെളിയിച്ചതെന്നും ഇനിയൊരിക്കലും ചര്‍ച്ചകള്‍ അജന്‍ഡയിലേ ഇല്ലെന്നും അറഗ്ചി പറഞ്ഞു. ആണവചര്‍ച്ചയിലെ അവസാന റൗണ്ടിലും ഇറാനെ ആക്രമിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ യുഎസ്, കരാറിലെത്താന്‍ ധാരണയായിരിക്കെയാണ് ആക്രമിച്ചതെന്നും അറഗ്ചി ചൂണ്ടിക്കാട്ടി. 

അതിനിടെ, ട്രംപ് പുട്ടിനെ വിളിച്ചുവെന്നും ഇറാന്‍,യുക്രെയിന്‍ വിഷയങ്ങള്‍ ഒരു മണിക്കൂറോളം ചര്‍ച്ച ചെയ്തുവെന്നും ക്രെംലിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ്  പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ആവര്‍ത്തിച്ചുവെന്നും റഷ്യ പറയുന്നു. നിലവിലെ രാജ്യാന്തര സാഹചര്യങ്ങള്‍ വിശദമായി രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തുവെന്നും തുറന്ന ചര്‍ച്ചയായിരുന്നുവെന്നും ക്രെംലിന്‍ വക്താവ് യൂറി ഉഷ്കോവ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. 

Share
error: Content is protected !!