‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’: ഇസ്റാഈലിന് കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ; അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം തകർത്തു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്റാഈലിനും എതിരെ ശക്തമായ പ്രത്യാക്രമണം തുടർന്ന് ഇറാൻ. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ (Operation True Promise 4) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിലെ അമേരിക്കൻ-ഇസ്റാഈൽ സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) കനത്ത പ്രഹരമേൽപ്പിച്ചു.

യു എ ഇയിലെ അൽ റുവൈസിലുള്ള ഇസ്റാഈലിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ ‘താഡ്’ (THAAD) റഡാർ ഐ ആർ ജി സി തകർത്തതായി ഇറാൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. കൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെയാണ് ഈ റഡാർ പൂർണ്ണമായും നശിപ്പിച്ചത്. ഇസ്റാഈലിന്റെ പ്രതിരോധ കവചത്തിന് വലിയ ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

കൂടാതെ, ചബഹാർ തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പിന് ഇന്ധനം എത്തിക്കുന്ന കപ്പലിനെയും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർത്തു. ഇതോടെ ഈ കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ അമേരിക്കൻ നാവികവ്യൂഹത്തെ തങ്ങളുടെ ആന്റി-ഷിപ്പ് മിസൈലുകൾ നിരന്തരം പിന്തുടരുകയാണെന്നും ഐ ആർ ജി സി അറിയിച്ചു.

അമേരിക്കൻ സൈന്യം തങ്ങളുടെ അയൽരാജ്യങ്ങളിൽ നേരിട്ട പരാജയങ്ങളെക്കുറിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇറാൻ പഠിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി പറഞ്ഞു. തലസ്ഥാനമായ ടെഹ്‌റാനിൽ ബോംബാക്രമണം നടത്തുന്നതുകൊണ്ട് ഇറാന്റെ യുദ്ധവീര്യം ചോരില്ല. ‘ഡിസെൻട്രലൈസ്ഡ് മൊസൈക് ഡിഫൻസ്’ എന്ന തന്ത്രത്തിലൂടെ യുദ്ധം എപ്പോൾ, എങ്ങനെ അവസാനിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
error: Content is protected !!