കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ മാത്രം; തിരുവനന്തപുരത്ത് നിന്ന് സർവീസുകൾ ഇല്ല

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ളതും കേരളത്തിൽ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് സർവീസുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തും. ഒമാൻ എയർവെയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് സർവീസ് നടത്തുക. ഒമാൻ എയർവെയ്‌സ് കൊച്ചിയിൽ നിന്നും മസ്‌ക്കറ്റിലേക്കും സൗദി എയർലൈൻസ് ജിദ്ദയിലേക്കുമാണ് സർവീസ് നടത്തുന്നത്.

സംഘർഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ചിട്ടുണ്ട്. 37 ഗൾഫ് സർവീസുകളാണ് ഇന്ന് മാത്രം ഒഴിവാക്കിയത്. കൊച്ചിയിലേക്ക് എത്തേണ്ട 38 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ നിന്ന് കൊളംബോ, മാലി സർവീസുകൾ പതിവുപോലെ നടക്കും.

തിരുവനന്തപുരത്ത് നിന്നും ഇന്നും ഗൾഫ് മേഖലയിലേക്ക് വിമാന സർവീസുകൾ ഇല്ല. ഇന്ന് മാത്രം 20 സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 65 സർവീസുകളാണ് തിരുവനന്തപുരത്തു നിന്നും റദ്ദാക്കിയത്. അതേസമയം, റിയാദിൽ നിന്നുള്ള ഫ്ലൈനാസ്, മസ്ക്കറ്റിൽ നിന്നുള്ള സലാം എയർ എന്നിവ കരിപ്പൂരിലേക് സർവീസ് നടത്തി. സലാംഎയർ മസ്ക്കറ്റിലേക്കും ഫ്ലൈനാസ് റിയാദിലേക്കും തിരിച്ചു. ഇന്നലെ ഫ്ലൈനാസ്, സൗദിയ എയർലൈൻസ്, ഒമാൻ എയർവേയസ് എന്നിവ സർവീസ് നടത്തിയിരുന്നു.

Share
error: Content is protected !!