നാട്ടില്‍ നിന്ന് വരുന്നതിനിടെ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങി വരവെ മയക്കുമരുന്ന് കൈവശം വെച്ചതിന് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം (10 ലക്ഷത്തിലധികം രൂപ) പിഴയും വിധിച്ചു.

നാട്ടില്‍ നിന്ന് കൊണ്ടുവന്ന ബാഗ് വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.

അതേസമയം തന്റെ നാട്ടുകാരനായ മറ്റൊരാള്‍ തന്നുവിട്ട സാധനങ്ങളായിരുന്നു ഇവയെന്ന് പിടിയിലായ യുവാവ് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

ഒരു യാത്രക്കാരന്റെ ബാഗിന്റെ അസ്വഭാവികത ശ്രദ്ധയില്‍പെട്ട ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാളെ വിശദമായ പരിശോധനയ്‍ക്ക് വേണ്ടി വിമാനത്താവളത്തിലെ ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു. മറ്റൊരാള്‍ക്ക് വേണ്ടി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്നാണ് കേസ് കോടതിയിലെത്തുന്നതും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share