ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പരിക്കേറ്റ ഏഷ്യക്കാരനായ തൊഴിലാളി തനിക്ക് സംഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു.

മേല്‍ക്കൂരയില്‍ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും തൊഴിലാളി പറഞ്ഞു.

ഇയാളുടെ തലച്ചോറിന് 40 ശതമാനം വൈകല്യവും പരാലിസിസ് മൂലം മുഖം വികൃതമായെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇടത് കണ്ണ് അടയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇടത് കണ്ണിന് 50 ശതമാനം വൈകല്യവും കേള്‍വിശക്തി കുറവും മൂക്കിന് ഒടിവും സംഭവിച്ചതായും മണം, രുചി എന്നിവ അറിയാനുള്ള ശക്തി പൂര്‍ണമായും നഷ്ടമായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൂടാതെ ഇടത് കൈക്ക് 50 ശതമാനം വൈകല്യവും സംഭവിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്ത നിര്‍മ്മാണ സ്ഥാപനത്തിനെതിരെ നേരത്തെ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇരുഭാഗത്തെയും വാദം കേട്ട പ്രാഥമിക സിവില്‍ കോടതി 12 ലക്ഷം ദിര്‍ഹം പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇരു ഭാഗവും ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. കീഴ്‌ക്കോടതി  വിധി അപ്പീല്‍ കോടതി ശരിവെച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!