രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച ഇന്ത്യക്കാരൻ്റെ മൃതദേഹം പുറത്തെടുത്തു

നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദി അറേബ്യയിലെ ശഖ്റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമി(42) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ പുറത്തെടുത്തത്.

ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പോലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് (ശനിയാഴ്ച) വൈകീട്ടാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

സൗദിയില്‍ ഇത് രണ്ടാമത്തെ ഇന്ത്യക്കാരന്റെ മൃതദേഹാവശിഷ്ടമാണ് ഇങ്ങനെ പുറത്തെടുത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ആണ്ടിച്ചാമിയെ കഴിഞ്ഞ മെയ് 19നാണ് റൂമില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍16ന് അടക്കം ചെയ്യപ്പെടുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എന്‍ഒസി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!