മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ വെള്ളവും തമിഴ്നാടിന്: ഉറപ്പുമായി മുഖ്യമന്ത്രി; ആവശ്യം തള്ളി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാമെന്ന് കേരളം ഉറപ്പ് നൽകുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. അണക്കെട്ടിന്റെ നിർമാണച്ചെലവ് കേരളം വഹിക്കും. ‌അണക്കെട്ടിന്റെ മാതൃക, നിർമാണം, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എന്നാൽ ഈ ആവശ്യം തമിഴ്നാട് തള്ളി. മുൻ നിലപാടിൽ‍ മാറ്റമില്ലെന്ന് തമിഴ്നാട് മന്ത്രി സി.ടി.നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ട് ആവശ്യമില്ല. കേരളം ഇക്കാര്യങ്ങൾ എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ലെന്ന് ഉന്നാതാധികാര സമിതി ചൂണ്ടിക്കാട്ടിയതാണെന്നും മന്ത്രി പറ‍ഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കണമെന്നാണ് തമിഴ്നാട് നിലപാട്. ചില ഘട്ടങ്ങളിൽ 142 അടിവരെ ജലനിരപ്പ് ഉയർത്താറുണ്ട്.

തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകളുടെ പ്രാധാന്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ചെലവ് വർധിക്കാതെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കുന്നതിന് കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു.

കേരളത്തെ കർണാടകവുമായും തമിഴ്‌നാടുമായും ബന്ധിപ്പിക്കുന്ന വനപാതകളിലെ രാത്രികാല യാത്രാ നിരോധന വിഷയവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ യാത്രക്കാർക്കും വ്യാപാര മേഖലയ്ക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പൂർണമായ നിരോധനം പലപ്പോഴും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല ഉണ്ടാകുന്നത്. സന്ധ്യാസമയത്തും പുലർച്ചെയുമാണ് മൃഗങ്ങളുടെ സഞ്ചാരം കൂടുതൽ നടക്കുന്നത്. 

Share