ഹോർമുസിൽ ഇറാന് പൂട്ടിട്ട് ട്രംപ്, ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനൊഴികെയുള്ള രാജ്യങ്ങൾക്കുള്ള കപ്പൽ ഗതാഗതത്തിനായി ഹോർമുസ് പാത തുറന്നുനൽകുമെന്നും യുഎസ് പ്രസിഡന്‍റ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
അതേസമയം ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം ടോൾ ഈടാക്കാനുള്ള തീരുമാനം അമേരിക്ക പിൻവലിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ട്രംപിന്‍റെ പിന്മാറ്റം.
യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ വ്യാപാര – നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽനിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്.
എന്നാൽ ഗൾഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര – നിക്ഷേപ കരാറുകൾ കൊണ്ടുവരാൻ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങൾ വളരെ വലുതായിരിക്കുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അസാധാരണമാംവിധം നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ക്രൂരവും അക്രമാസക്തവുമായ ഭരണകൂടം രാജ്യത്തെ പൂർണ്ണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ ഇനി ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.
….


