‘വടശേരി ദാമോദരൻ മേനോൻ സതീശൻ’; ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കേരളത്തിൻ്റെ പുതിയ സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ, സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വന്ദേമാതരവും തുടർന്ന് ജനഗണമനയും ആലപിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിനെത്തി.

വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയർമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, അനിൽ കുമാർ തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Share
error: Content is protected !!