പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ എഫ് 16 പോർവിമാനങ്ങൾ; നിർണായക ചർച്ചകൾ
അബുദാബി: യുഎഇ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് അകമ്പടി നൽകി യുഎഇയുടെ എഫ് 16 പോർവിമാനങ്ങൾ. നരേന്ദ്ര മോദി സഞ്ചരിച്ച വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ സൈനിക വിമാനങ്ങളുടെ വ്യൂഹം അതിനെ സ്വീകരിച്ചതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്താവളംവരെ എഫ് 16 വിമാനങ്ങൾ അകമ്പടി നൽകി.
അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. സ്വീകരിക്കാനെത്തിയ യുഎഇ പ്രസിഡന്റിന് നന്ദി പറയുന്നതായി നരേന്ദ്രമോദി സമൂഹമാധ്യമത്തിൽ കുറിച്ചു. നാല് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള തന്റെ പര്യടനത്തിന്റെ ആദ്യ ഘട്ടമായാണ് മോദി യുഎഇയിലെത്തിയത്.
യുഎഇ വ്യോമസേന അകമ്പടി നൽകിയ രീതി ഇന്ത്യയിലെ ജനങ്ങൾക്കുള്ള ബഹുമതിയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. കൂടിക്കാഴ്ചയിൽ വലിയ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. പെട്രോളിയം, എൽപിജി വിതരണം ഉൾപ്പെടെയുള്ള പ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു.


