വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കും; ബില്‍ നാളെ നിയമസഭയില്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നാളെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ രീതി. ഉദ്യോഗസ്ഥരും വഖഫ് ബോര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം അഭിമുഖം നടത്തും.

കഴിഞ്ഞ വര്‍ഷം നവംബര്‍ 9-നാണ് ശബ്ദവോട്ടോടെ നിയമസഭയില്‍ വഖഫ് ആക്ട് പാസാകുന്നത്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമാണ് പാസായത്. ഇത് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

നാളെ സഭയില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബില്‍ കൊണ്ടുവരിക. രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും.

വഖഫ് നിയമനനിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. അന്ന് ഐ.യു.എം.എല്ലിന്റെ ഭാഗത്ത് നിന്നും ഉയർന്ന ഏകപ്രശ്‌നം നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. എന്നാൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ജൂലൈ 19നാണ് വഖഫ് ബോർഡിൻറെ യോഗം ഒഴിവു വരുന്ന തസ്തികകളിലേക്ക് പി.എസ്.സി മുഖേനെ നിയമനം നടത്തുന്നതിന് തത്വത്തിൽ തീരുമാനമെടുക്കുന്നത്. ഇതു സംബന്ധിച്ച പുറപ്പെടുവിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കി. ബിൽ വിശദപരിശോധനക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന ഘട്ടത്തിലോ നിയമസഭയിലെ ചർച്ചകളിലോ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിയമനിർമാണത്തെ തുടർന്ന് മുസ്‌ലിം സാമുദായിക സംഘടനകൾ ചില ആശങ്കകൾ പ്രകടിപ്പിച്ചു.

അങ്ങനെ വന്നപ്പോൾ വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് സർക്കാർ മുസ്‌ലിം സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ സർക്കാർ ഇക്കാര്യത്തിൽ നിലപാട് എടുക്കൂ എന്ന് യോഗത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. യോഗത്തിലുയർന്നു വന്ന അഭിപ്രായം കൂടി പരിഗണിച്ചുമാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ ഉള്ളുവെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതാണ്.

പങ്കെടുത്ത എല്ലാ സംഘടനകളും സർക്കാരിന്റെ തുറന്ന മനസിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും അതിനോടൊപ്പം നിൽക്കുകയും ചെയ്തതാണ്. അതിൻറെ വെളിച്ചത്തിൽ പി.എസ്.സി വഴി നടത്തുന്നതിനുള്ള യാതൊരു തുടർനടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. മുസ്‌ലിം സംഘടന പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സർക്കാർ തത്വത്തിൽ അംഗീകരിക്കുന്നു. തുടർന്നുള്ള നിയമഭേഗതിക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!