കർണാടക സർക്കാരിന് തിരിച്ചടി; ഈദ്ഗാഹ് മൈതാനിയിൽ ഗണേഷ ചതുർത്ഥി ആഘോഷത്തിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി

ബാംഗ്ലൂരിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 30, 31 തീയതികളിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ കർണാടക സംസ്ഥാന സർക്കാരിന് അനുമതി നൽകികൊണ്ട് ഓഗസ്റ്റ് 26ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കർണാടക വഖഫ് ബോർഡും സെൻട്രൽ മുസ്ലീം അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

ഈദ്ഗാഹ് മൈതാനിയിൽ 200 വർഷമായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചിട്ടില്ലെന്നും പ്രസ്തുത ഭൂമി വഖഫ് ബോർഡിന്റേതാണെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, ഭൂമിയിൽ മറ്റു ആഘോഷങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയ വിലക്ക് തുടരണമെന്നും ഉത്തരവിട്ടു.

ഹർജിയിൽ ഉന്നയിക്കപ്പെട്ട മറ്റുള്ള കാര്യങ്ങളിൽ ഹൈക്കോടതിയോ, അപ്പീൽ കോടതിയോ തീർപ്പാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതിനിടെ, ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഫ്ലാഗ് മാർച്ച് നടത്തി.

വിഷയത്തിൽ സമവായത്തിലെത്താൻ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവർ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ യു യു ലളിത് , ഇന്ദിരാ ബാനർജി, എ എസ് ഓക്ക, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് വിഷയം റഫർ ചെയ്തിരുന്നു .

ആഗസ്റ്റ് 31 മുതൽ പരിമിത കാലത്തേക്ക് മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രസ്തുത ഭൂമി ഉപയോഗിക്കണമെന്ന അപേക്ഷകൾ പരിഗണിക്കാനും ഉചിതമായ ഉത്തരവുകൾ പാസാക്കാനും സംസ്ഥാന സർക്കാരിനെ അനുവദിക്കുന്നുവെന്നായിരുന്നു ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അനാവശ്യ സംഘർഷം സൃഷ്ടിക്കുമെന്ന് വഖഫ് ബോർഡിന് വേണ്ടി വാദിച്ച കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു.

മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇതുപോലെ ചവിട്ടിമെതിക്കാമെന്ന ധാരണ നൽകരുതെന്ന് വഖഫ് ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു. മറ്റൊരു സമുദായത്തിന്റെയും മതപരമായ ഒരു പരിപാടിയും ഈ വസ്തുവിൽ നടന്നിട്ടില്ല. നിയമപ്രകാരം ഇത് വഖഫ് സ്വത്താണ്. 2022-ലാണ് ഇത് തർക്കഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ എത്തുന്നതെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.

എന്നാൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇവിടെ ഉത്സവം നടത്താൻ രണ്ടു ദിവസത്തേക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരം നിർമ്മാണങ്ങളൊന്നും ഇവിടെ നടത്തില്ലെന്നും ഉറപ്പു നൽകി. എന്നാൽ ബാബറി മസ്ജിദ് കേസിൽ അന്നത്തെ യു.പി മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ എന്ന് 1992 ലെ മസ്ജിദ് തകർത്തതിനെ പരാമർശിച്ച് ദുഷ്യന്ത് ദവേ തിരിച്ചടിച്ചു.  അവിടെ ഇപ്പോൾ രാമക്ഷേത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് മൈതാനത്ത് ഗണേശോത്സവം പോലുള്ള ചടങ്ങുകൾ നടത്തിയിട്ടുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ആവശ്യത്തെ പഴയ കാലത്ത് നടന്നിട്ടുണ്ടോ എന്ന കാര്യം അടിസ്ഥാനമാക്കാനാകില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി പറഞ്ഞു.

കഴിഞ്ഞ 200 വർഷമായി ഈ ഭൂമി ഇങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്നും കുട്ടികൾക്കുള്ള കളിസ്ഥലമാണെന്നും റോത്തഗി വാദിച്ചു. എല്ലാ റവന്യൂ എൻട്രികളും സംസ്ഥാനത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

ദൽഹിയിൽ എല്ലായിടത്തും ദസറ ആഘോഷിക്കുന്നു. ഈ ഹിന്ദു ഉത്സവം ചെയ്യരുത് എന്ന് ആളുകൾ പറയുമോ? നമ്മൾ അൽപ്പം വിശാലത കാണിക്കണം. ഗുജറാത്തിൽ ഉത്സവങ്ങൾക്കായി തെരുവുകളും വഴികളും തടയുന്നു. ഗണേശ ചതുർത്ഥിക്ക് രണ്ട് ദിവസത്തേക്ക് അനുവദിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും റോത്തഗി ചോദിച്ചു.

എന്നാൽ, ഈ രാജ്യത്ത് ഏതെങ്കിലും ക്ഷേത്രം ന്യൂനപക്ഷ സമുദായത്തിന് പ്രാർത്ഥനയ്ക്കായി അനുവദിക്കുമോ എന്ന് ദുഷ്യന്ത് ദവേ തിരിച്ച് ചോദിച്ചു. 1995-ലെ വഖഫ് നിയമം മറ്റെല്ലാ നിയമങ്ങളെയും മറികടക്കുന്നു. സർക്കാർ ഏജൻസികൾ കൈവശപ്പെടുത്തിയിരിക്കുന്ന വഖഫ് സ്വത്തുക്കൾ വഖഫ് ബോർഡിന് കൈമാറണമെന്നാണ് ഈ നിയമത്തിലുള്ളത്. ഈ വസ്തു സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ദുഷ്യന്ത് ദവേ വാദിച്ചു.

ഭൂമിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒൻപതിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പരാമർശങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബോർഡിന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. പരാതിയിൽ ബാബറി മസ്ജിദിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഉണ്ടായത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ തമ്പുരാക്കന്മാർ ഇത് നിർത്തണം. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!